Sunday, February 27, 2011

വേഷ്പ

                                       രാത്രിയ്ക്ക് ഇരുട്ടിന്റെ ചുവ ഏറിക്കൊണ്ടിരിക്കെ എനിക്കതിന്റെ നിസ്സഹായതയോട് സഹതാപം തോന്നിത്തുടങ്ങി...എന്നെന്നേയ്ക്കുമാ‍യി തളർന്നു,തോറ്റ ശരീരത്തിൽ,പരാ‍മാണു കൊണ്ടുപോലും ത്രിലോകങ്ങളെ അറിഞ്ഞ് ജ്വലിച്ചു കൊണ്ടിരിക്കുന്ന മസ്തിഷ്ക്കം വഹിക്കുന്നവനോടെന്നപോലെ.


                                             പക്ഷെ.., മൂടുപടങ്ങളഴിഞ്ഞ് വെളിപ്പെടുന്ന നാറുന്ന സത്യങ്ങളുടെ മുഖത്തേയ്ക്ക് ഇരുട്ട് നീട്ടിക്കൊടുത്ത് ദീർഘനിശ്വാസമിട്ട  രാത്രി., അതിന്റെ പതിവു നിർവ്വികാരതയോടെ ഇപ്പോൾ എന്നെയാണു സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്

                                          
                                           ഒരു നെയിംബോർഡിന്റെ നിരർത്ഥകത എന്നെ കോമാളിയാക്കി ക്കൊണ്ട്- “വേഷ്പ” - എന്നു കൂവിവിളിച്ച് ഫ്ലാറ്റിന്റെ പ്രധാനവാതിലിനു മുന്നിൽ തുങ്ങുന്നുണ്ട്  .... അതിനപ്പുറം ഉറക്കം ,കാൽ കഴുകി  പ്രവേശനാനുമതി  കാത്തു  നിൽക്കുന്നത്  തൽകാലം  കണ്ടില്ലെന്നു നടിച്ചു


                                             തണുത്ത വെള്ളമൊഴിച്ച് നേർപ്പിച്ച മാക്ഡവൽ ഓരോ പെഗ്ഗായി രണ്ടു പ്രാവശ്യം കണ്ണടച്ച് ശ്വസം പിടിച്ച് അകത്താക്കിയപ്പോൾ ഒരു സ്ത്രീയ്ക്ക് ചേരാത്ത വിധം ഞാൻ കാർക്കിക്കുകയും തലകുടയുകയുംചെയ്തു.എന്നിട്ടും അടുത്ത നിമിഷം മൂന്നാം പെഗ്ഗും തയ്യറാക്കി വലിച്ചു കുടിച്ചു- ജനലിലൂടെ ദൂരക്കാഴ്ച്ചയായ, പോവൈഗാർഡനിലെ  ശിവലിംഗത്തിനു നേരേ ഒരു ചിയേഴ്സും പറഞ്ഞു കൊണ്ടായിരുന്നു അത്.....എന്റെ പുച്ഛമേറ്റ്,ശിവലിംഗം ഊർജ്ജമൊഴിഞ്ഞ് ചരിഞ്ഞ് താഴെ കിടക്കുന്നതായി , മാക്ഡവൽ കുപ്പിയെ ഉമ്മ വച്ച്  ഞാൻ സങ്കൽ‌പ്പിച്ചു രസിച്ചു....അധികം താമസിയാതെ മരവിപ്പിന്റെ തരുതരുപ്പു കൊത്തുന്ന മൂക്കിൻ തുമ്പിനു താഴെ കുറേശ്ശേയായി രോമം മുളയ്ക്കാൻ തുടങ്ങുന്നു എന്ന പതിവു തോന്നലുമായി ഞാൻ സമരസപ്പെടാൻ തുടങ്ങി..-ഉടനെ അവളെ ഓർത്തു - അവളെ -  പേരറിയാത്തതു കൊണ്ട് .., ഞൊണ്ടും കൂനും വിഷമവ്റുത്തങ്ങൾ തീർക്കുന്ന മുഖമുള്ള രൂപം “അവൾ” എന്നു മാത്രം മനസ്സിൽ സംബോധന ചെയ്യപ്പെട്ടു....എന്റെ പ്രണയിനി....


                                           ഇനിയധികനാൾ അവൾക്കാ മാർക്കറ്റിൽ മരിച്ച മത്സ്യങ്ങൾക്കിടയിൽ അതിനേക്കാൾ മരവിച്ച മുഖഭാവവുമായി നിൽക്കേണ്ടി വരില്ല എന്ന  എന്റെ തീരുമാനത്തെ ഒന്നു കൂടി റീപോളിഷ് ചെയ്തു കൊണ്ട് ഞാൻ നിലക്കണ്ണാടിയുടെ മുന്നിൽ എത്തി. വർഷങ്ങളായി എന്നെ മാത്രം പ്രതിഫലിപ്പിച്ച് മടുത്ത കണ്ണാടി ചൂണ്ടി കാട്ടിയ  രൂപത്തിന്റെ മേൽച്ചുണ്ടിനു മുകളിലേയ്ക്ക്  കണ്ണുചുളുക്കി., കഴുത്തുനീട്ടി സുക്ഷിച്ചു നോക്കി..,അപ്പോൾ അവിടെ തെളിഞ്ഞു കണ്ട നനുത്ത രോമങ്ങളുടെ മുഴുക്കാഴ്ച്ചയിൽ, ബട്ടണിടാൻ മറന്ന സാറ്റിൻ നൈറ്റിയുടെ വെളിപ്പെടുത്തലുകൾ അനുദ്റുശ്യങ്ങളായി മാറിനിന്നു..വിശക്കുമ്പോൾ തിന്നുന്നതിനാൽ കുറേ ദിവസത്തേയ്ക്കു കൂടി  ജീവന് ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ പറ്റുന്ന ചവറു വണ്ടി എന്നല്ലാതെ എന്തു ശരീരം..?എന്തു ശരീരസൌന്ദര്യം..?എന്റെ പാഴ്ചിന്തയിൽ പോലും കടന്നു കയറാത്ത അതിനെ വിട്ടിട്ട്,വെളിച്ചമെല്ലാം കെടുത്തിക്കിടന്ന് മേൽച്ചുണ്ടിനു മുകളിൽ വിരലോടിച്ചു

                                          ചുമരിൽ നിരത്തിവച്ചിരിക്കുന്ന ഫോട്ടോകൾ ഈയിടെ വലുതാക്കിയതാണ് ..നാലെണ്ണം..എന്നെ ശൂന്യാകാശത്തുപെട്ട  കബന്ധമാക്കിയ,ഭൂമിയിലെ കൊളുത്തുകൾ..!അച്ഛൻ.., അമ്മ.,ചേട്ടൻ.., അനുജത്തി.  അവരെ അലങ്കരിച്ച കുഞ്ഞു സ്റ്റാർലൈറ്റ് മാലയുടെ വെട്ടം അതിൽ അച്ഛന്റെ  കട്ടീ‍മീശയെ എടുത്തു കാണിച്ചു.

                                 “ അതിന്റെ  ഒരു കാൽ ഭാഗമെങ്കിലും..അൽ‌പ്പം...അൽ‌പ്പം മീശ....”   ശൂന്യമായ എന്റെ മേൽച്ചുണ്ടിനു മുകളിലേയ്ക്ക് അപേക്ഷ പതിപ്പിച്ച് .., തള്ളവിരലുകൊണ്ട് ചൂണ്ടുവിരലിന്റെ പകുതി ഭാഗം ഞാൻ അളന്നു കാട്ടിക്കൊണ്ടിരുന്നു

                                    മൂക്കിൻ തുമ്പിൽ  കൊത്തിയ മരവിപ്പ് ആവേശത്തോടെ  ബോധമേഖലകളെ  കീഴടക്കാൻ ശ്രമിക്കുന്നതറിഞ്ഞ് ഫോട്ടോകൾ നോക്കി ഞാൻ വെറുതെ പറഞ്ഞു-
                                 
                                    “മരിച്ചു കഴിഞ്ഞേ ചുമരിലിരുന്ന് ആത്മാർത്ഥമായി ചിരിക്കാൻ പറ്റു..,ജീവിച്ചിരിക്കുന്നവരുടെ വെപ്രാളം കണ്ടിട്ട്..”  -
                                         അവ്യക്തമായ നീരൊഴുക്കിൽ പെട്ട് ഞാൻ ഉറക്ക ചുഴികളിലേയ്ക്കെത്തി വട്ടം കറങ്ങാൻ  തുടങ്ങി.     മുംബെയിൽ.,ഒരു പോവൈ ഉണ്ടെന്നും.,അവിടെ ‘ഹീരാനന്ദാനി‘ എന്ന പണക്കൊഴുപ്പിന്റെ മേഖല ഉണ്ടെന്നും..,അതിന്റെ വടക്കു കിഴക്കെ അറ്റത്തെ ബഹുനിലക്കെട്ടിടത്തിൽ  186-B  ഫ്ലാറ്റിൽ വേഷ്പ എന്ന  ഞാനിങ്ങിനെ  കുഴഞ്ഞു മറിഞ്ഞ് ഉറക്കത്തിനു കീഴടങ്ങുകയാണെന്നും.,എന്നാൽ എന്റെ മനസ്സിൽ  “അവളുടെ” കൂന് മുഴച്ചു നിൽ‌പ്പുണ്ടെന്നും വകവയ്ക്കാതെ ,പ്രപഞ്ചം അതിന്റെ അളന്നു മുറിച്ചു കെട്ടിയ സമയ തന്തുവിലൂടെ നിത്യാഭ്യാസിയെ പോലെ നീങ്ങിക്കൊണ്ടിരുന്നു.

                             **    **     **     **     **     **     **      **     **    **     **

                                        പെപ്സിയും പേരയ്ക്കയും...! വിചിത്രമായ കോമ്പിനേഷന് അടിമയായ ഞാൻ ഹീരാന്ദാനിയ്ക്കു പുറത്ത് ഐ.ഐ.റ്റി മാർക്കറ്റിൽ നിന്നാണ് അവ  വാങ്ങാറുള്ളത്.   ഭാവിയിലേയ്ക്കു കിളികൾ തീറ്റ സംഭരിക്കുന്നതു പോലെ-, രണ്ടാഴ്ച്ചയിലൊരിക്കൽ മാത്രം പുറത്തിറങ്ങി എന്റെ ഏകാന്തവാസ കാലത്തേയ്ക്ക്  പെപ്സിയും പേരയ്ക്കയും മറ്റു ഉണക്ക ഭക്ഷണങ്ങളും ഫ്രിഡ്ജിൽ നിറയ്ക്കും.  അപ്പോഴൊക്കെ പാചകമെന്തെന്നറിയാതെ ഫ്ലാറ്റിലെ അടുക്കള കടിഞ്ഞൂൽ പൊട്ടിയായി  കോട്ടുവായിട്ടുകൊണ്ടിരുന്നു

                                        മുൻപൊരു ദിവസം., ആ മാർക്കറ്റിലെ  മത്സ്യങ്ങളുടെ മോർച്ചറിയിലേയ്ക്കു നോക്കിയപ്പോഴാണ് തൂക്കം നോക്കുന്ന സ്റ്റാന്റിലേയ്ക്ക് വലിയൊരു തിരണ്ടി കഷ്ണം ഏങ്ങി വലിഞ്ഞ് എടുത്തു വയ്ക്കുന്ന ‘അവളെ ‘ ആദ്യമായി ശ്രദ്ധിച്ചത്.  മാർക്കറ്റ് ലേബൽ പതിച്ച നീല ഓവർക്കോട്ടിനെ  തള്ളിപ്പൊട്ടിച്ച് ചാടാൻ തയ്യാറെടുക്കുന്ന അവളുടെ കൂന് അപ്പോഴാണ് കണ്ണിൽ പെട്ടത്.  “ ഇവൾക്ക് ഇങ്ങിനെയൊരു കൂനുണ്ടായിരുന്നോ..!“  എന്ന് അപ്പോൾ ആശ്ചര്യപ്പെട്ടത്-,ഒന്നു രണ്ടുതവണ  അതിനു മുൻപ്  പഴയൊരു ഇരുചക്ര വാഹനത്തിൽ മാത്രമായി അവളെ കണ്ടിട്ടുള്ളത് കൊണ്ടായിരുന്നു.   ചെരുപ്പിന്റെ ഹീലിൽ ക്രമീകരിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട നടത്തത്തിലെ വികലത ., അ വളുടെ കൂനിന് ഒരു കുരുവായി, പിന്നീടുള്ള ഓരോ ഷോപ്പിങ്ങുകളിലും എന്റെ കണ്ണിൽ കുടുങ്ങിക്കിടന്നു.

                                      ഇന്ന്  -  അവളുടെ പേരു ചോദിച്ചിട്ടേ മടങ്ങൂ - എന്ന് നേരത്തേ തീരുമാനിച്ചതു കൊണ്ട്, നിക്ഷേപിക്കാനൊരു കുപ്പത്തൊട്ടി കണ്ടെത്തിയതിനു ശേഷം വാങ്ങിച്ച ഒരു കിലോ മത്സ്യമാംസത്തുണ്ടിന്റെ ചുമട്ടുകാരിയായി നിന്ന് ഞാൻ അവളോട് ചോദിച്ചു...

                                  “ പേരെന്താണ്....!!!?  “ തന്നോടു തന്നെയോ എന്നു ഒരു നിമിഷം നോക്കി ഉറപ്പു വരുത്തിയിട്ട്  അവൾ പറഞ്ഞു-

                                    “ ഏയ്ഞ്ചൽ..”      ഓടയിലേയ്ക്ക് ഒരു ചെറിയ ചീഞ്ഞമീനിനെ എറിഞ്ഞു കളഞ്ഞപോലെ ആ പേര് അവളിൽ നിന്നും എന്റെ മുന്നിൽ വന്നു വീണു

                                       അതു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. കാരണം ക്രിസ്ത്യാനികൾക്ക് മാത്രമായി ഒരു പ്രത്യേക തരം മുഖമില്ലെങ്കിലും., ഹിന്ദുവായിരിക്കും എന്ന് എന്നെക്കൊണ്ടു തോന്നിപ്പിച്ച മുഖമുള്ള അവളെ ഞാ‍ൻ നാട്ടിൽ പണ്ടെന്നോ കണ്ടു  മറന്ന കാവിലെ കുളത്തിലേയ്ക്ക്,കൂന്  തടവി നിവർത്തി കാൾ കഴുകാൻ വിട്ടിരുന്നു..

                                        എന്നാലും ഇവൾക്കൊരു ഹിന്ദുവാകാമായിരുന്നു- വാക്കു പറഞ്ഞിട്ട് പാലിക്കാത്ത ഒരുവളെ നോക്കുന്ന പരിഭവത്തോടെ ഒരു നിമിഷം നോക്കി നിന്നിട്ട് ഞാൻ മനസ്സു കൊണ്ട്  യാത്ര ചോദിച്ചു  “പോയി വരട്ടെ...,എനിക്കു മീശ മുളച്ച ശേഷം ഞാൻ കല്യാണം കഴിക്കാൻ പോകുന്ന എന്റെ കൂനുള്ള മാലാഖക്കുട്ടി. “

                                           ആ യാത്ര പറച്ചിലിന്റെ നിരർത്ഥകതയുടെ വക്കിൽ ചവിട്ടി ഞാൻ നടന്നു.. അപ്പോഴൊക്കെ മുട്ട പൊട്ടിച്ചു പുറത്തു വരുന്ന കോഴിക്കുഞ്ഞിനെ നിരീക്ഷിക്കുന്ന കൌതുകത്തോടെ, കെട്ട വായുവിന്റെ  ദുഷിപ്പു നിറഞ്ഞ ഫ്ലാറ്റിൽ നിന്നും വല്ലപ്പോഴും സമൂഹത്തിലേയ്ക്ക് ഇറങ്ങുന്ന എന്നെ ആളുകൾ തുറിച്ചു നോക്കികൊണ്ടിരുന്നു.  എന്നാലത് എന്നെ തീരെ അലോസരപ്പെടുത്തുന്നുമുണ്ടായിരുന്നില്ല.  കാരണം ജീവിച്ചിരുന്ന കാലത്തെ പറ്റി പിന്നീട് ഓർക്കേണ്ടതില്ലാത്ത പോലെ, അതായത് മരണത്തിലേയ്ക്ക് പോകുന്നതു പോലെയാണ്  എന്റെ ഫ്ലാറ്റിലെയ്ക്കുള്ള ഓരോ തിരിച്ചു പോക്കുകളും.  പുറം കാഴ്ച്ചകളുടെ മായയിൽ നിന്നു മോക്ഷം പ്രാപിച്ച്,എല്ലാറ്റിനേയും വെളിയിലുപേക്ഷിച്ച്,എന്റെ ആത്മാവ് ഫ്ലാറ്റിന്റെ വാതിൽ വലിച്ചടക്കുന്നു.. എന്റെ ആത്മാവിനെ ചുമക്കുന്ന ശരീരമാകട്ടെ ശമ്പളമായി ഭക്ഷണം പറ്റിക്കൊണ്ടിരുന്നു.

                                        പക്ഷേ എപ്പോഴെങ്കിലും കടിഞ്ഞാണൊന്നു വലിച്ച് ജീവിതത്തെ മെല്ലെ പിന്നിലേയ്ക്കൊന്നു തെളിച്ചാൽ 1984 ഒക്റ്റോബർ മുപ്പതിനു വീണ വൻമരത്തിന്റെ ഭാരത്താൽ ആക്കം കിട്ടാതെ പോയ ഭൂമിയുടെ അടിതെറ്റലിൽ കടപുഴകിയ കുടുംമ്പത്തിന്റെ  ശ്രാദ്ധക്കല്ലു കാണാതെ എനിക്കു കടന്നു പോകാൻ  പറ്റില്ലായിരുന്നു.  നാടും വീടും വിട്ടുള്ള  അച്ഛന്റെ ഔദ്യോഗിക ജീവിതത്തിനിടയിലൊരിക്കലെ   ഉല്ലാസയാത്ര -  ദെൽഹിയിലേയ്ക്കുള്ള ആ യാത്ര കഴിഞ്ഞുള്ള തിരിച്ചു വരവിൽ ഷാഹ്ദ്ര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ തീയാളുന്ന മുറിയ്ക്കുള്ളിൽ മറ്റുനാലുപേരും എരിഞ്ഞുറങ്ങി..ഞാനന്നു പുറത്തേയ്ക്ക് തെറിച്ചു വീഴപ്പെടുകയോ., പ്രാണരക്ഷാർത്ഥം ചാടുകയോ...?  അങ്ങിനെയെന്തോ സംഭവിക്കുകയായിരുന്നു.  എന്തായാലും നാലു ജീവന്റെ വിലയുടെ പലിശകൊണ്ടുമാത്രം സുഭിക്ഷമായി പോകുന്ന ജീവിതത്തിൽ ഇപ്പോൾ ഒഴിവാക്കാൻ പറ്റാത്തത് എന്നെ ഉറക്കുന്ന മദ്യവും, നിവർന്നു നിന്ന് ലോകം കാണാൻ പറ്റാത്ത ഏയ്ഞ്ചലും മാത്രമാണ്


                                         പിന്നെ ഇടപെടുന്ന ഏക മനുഷ്യജീവി ടൈപ്പ് ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട “ നിള ” എന്ന കൊൽക്കത്ത മലയാളിയാണ്..  ശബ്ദസംവാദങ്ങൾ ഒരു പക്ഷേ എന്റെ രഹസ്യങ്ങളേയും.,ഏകാന്തതയേയും പതിയെ  പുറത്തുകൊണ്ടു വന്നേയ്ക്കും എന്ന വിചാരം മൂലം മനപ്പൂർവ്വം കീബോർഡിലെ അക്ഷരങ്ങളിൽ മാത്രം ഞാൻ എന്നെ തളച്ചിടുകയും നിളയെ തടഞ്ഞിടുകയും ചെയ്തു.  എന്റെ പേരിന്റെ പ്രത്യേകത കൊണ്ടു മാത്രം ചാറ്റിങ്ങ് കൂട്ടുകാരിയായി മാറിയ അവൾ ആ പേരിനു മുന്നിൽ ഒരു ചോദ്യചിഹ്നമിട്ടു തന്നു ആദ്യം-


                                       “ വേഷ്പ...    എന്താണത്  ....!!!!!!!?   എന്റെ പേരിന്റെ കണ്ണുപൊത്തിക്കളി ഞാൻ ആസ്വദിച്ചു..

                                         “ പറ്റുമെങ്കിൽ കണ്ടുപിടിക്കു...”


                                         പക്ഷേ  അർത്ഥം കണ്ടുപിടിക്കാൻ കഴിയാതെ ഓരോ ചാറ്റിങ്ങിന്റേയും അവസാനം മംഗള വാക്യം  പോലെ ആ ചോദ്യം ഇപ്പോഴും ആവർത്തിക്കപ്പെടുന്നു.

                                         “ വേഷ്പ എന്നാൽ എന്താണ്..? “

                                        “ നല്ല സുഹ് റുത്താണെങ്കിൽ കണ്ടുപിടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു..  നിളാ നിന്നെ ഞാൻ എന്നേയ്ക്കുമായി ഒഴിവാക്കുന്ന ദിവസം അതിന്റെ അർഥം പറഞ്ഞു തരാം..” 

                                        “ ഓഹോ..അങ്ങിനെയാണേൽ ഈജന്മം നീ പറയില്ല.. കഷ്ടംഈ മുടിഞ്ഞ സ്ഥലത്ത് സംഗ്രഹീത ശബ്ദതാരാവലി കിട്ടുന്നുമില്ല   ....പറയു  പെണ്ണേ ദയവായി...”

                                            ഒരു നല്ല മീശ വരാനുള്ള എന്റെ  വട്ടുകലർന്ന  ആഗ്രഹത്തെ കുറിച്ചു മനസ്സിലാക്കിക്കൊണ്ട് അവളെന്നെ മനപൂർവ്വം പെണ്ണേ എന്നു വിളിച്ചു പ്രകോപിപ്പിക്കുകയായിരുന്നു.  അക്ഷരങ്ങളിൽ ചിരിയെഴുതിവച്ചു കൊണ്ടുള്ള എന്റെ  മറുപടിയോട് , ദുർവാശിയുടെ വകഭേദത്തോടെ നിള പ്രതികരിച്ചു...-

                                                    “ എന്നാൽ ഞാൻ പുഷ്പയെന്നു വിളിക്കും..”

                                                 “വളരെ നന്ദി.., തലയിൽ നിന്നും കരിങ്കല്ലെടുത്തു മാറ്റി പഞ്ഞിക്കെട്ടെടുത്തു വച്ചപോലെ..”
                                             
                                              “ നിന്റെ ആ കൂനുള്ള പെൺകുട്ടിയുടെ പേരും ഇത്തരത്തിൽ കരിങ്കല്ലാണോ..?  “

                                                 “ അതെനിക്കറിയില്ലല്ലോ.., മീശമുളച്ചിട്ട്  ചോദിക്കാമെന്നു വിചാരിക്കയാണ്. അങ്ങിനെയാണെങ്കിൽ, പേരെന്തു തന്നെയായാലും- നല്ല പേര്  ആളെ പോലെ - എന്ന പഴഞ്ചൻ വാക്കും വലിച്ചിട്ടിരുന്ന് എനിക്കു വിവാഹാഭ്യർത്ഥന നടത്താമല്ലോ...”

                                                      “ മീശ....... നിനക്കു ഭ്രാന്താണ്...”  അവസാനം ഇങ്ങിനെയൊരു  ആരോപണം എനിക്കെതിരെ ഉന്നയിച്ചിട്ടേ നിള സൈൻ ഔട്ട് ചെയ്യുകയുള്ളു...പാവം- നവീൻ കുമാർ എന്ന ഭർത്താവിന്റേയും,ചേതൻ..,മിലൻ  എന്ന രണ്ടു കുഞ്ഞുങ്ങളുടേയും വിശേഷങ്ങളിലൂടെ അവളെനിക്കൊരു വാതിൽ തന്നെ അവളിലേയ്ക്കു തുറന്നു കഴിഞ്ഞിരിക്കുന്നു..എന്നാൽ ഞാനാകട്ടെ വാതിൽ അല്പം മാത്രം തുറന്നു  വച്ച് കണ്ണുകൾ മാത്രം നീട്ടി അവളെ  നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു...


                                                        പേരയ്ക്ക കടിച്ചെടുത്തു കൊണ്ട്, പെപ്സിബോട്ടിലും തുറന്നു പിടിച്ച്, കമ്പ്യൂട്ടർ  ഓൺ ചെയ്ത് നെറ്റ് കണക്റ്റ് ചെയ്ത് നേരെ മെസ്സഞ്ചറിലേയ്ക്കു കയറി..-ഏയ്ഞ്ചൽ- എന്ന പേര് നിളയെ അറിയിക്കേണ്ടതുണ്ട്..മീശ വരാത്തതുകൊണ്ട് വിവാഹാഭ്യർത്ഥന നടത്തിയില്ലെന്ന കാര്യവും.


                                                     പക്ഷേ എനിക്ക് മനസ്സിലാകാത്തത്  നിളയ്ക്കിതെങ്ങിനെ ഭ്രാന്തായി തോന്നുന്നു എന്നതാണ്. പുരുഷന്റെ ഒരു ചൂഴ്ന്നുനോട്ടത്തിനു പോലും സാധ്യതയില്ലാത്ത ശരീരവുമായി ജീവിക്കുന്ന ഏയ്ഞ്ചലിനെ ആർക്കും ആവശ്യമുണ്ടാകില്ല.  അതുകൊണ്ട് ഒരു ജീവിതം കൊടുക്കേണ്ടത് അനിവാര്യതയായി തോന്നുന്നു.പക്ഷേ ഞാനൊരു ലെസ്ബിയൻ അല്ലാത്തതു കൊണ്ട്, അങ്ങേയറ്റം മര്യാദ പാലിച്ച് മീശമുള്യ്ക്കാൻ കാത്തിരിക്കയാണ്.

                                    
                                                         പെപ്സിക്കെന്തോ കുറവ് അനുഭവപ്പെട്ടു. ഷോക്കേസിലെ രഹസ്യ അറ തുറന്ന് കയ്യിൽ കിട്ടിയ പുതിയ കുപ്പി, കത്തികൊണ്ട്  അടപ്പിന്റെ  വക്കുകൾ പൊട്ടിച്ച് തുറന്ന് നേരെ പെപ്സിയിലേയ്ക്ക് കലർത്തി..  പേരു നോക്കിയപ്പോൾ .,ഫ്രഞ്ച് ബ്രാണ്ടി -നെപ്പോളിയൻ. - ആ പോരാട്ട വീര്യവും മത്സര ബുദ്ധിയുമൊക്കെ മനസ്സിലേയ്ക്കു വന്നു.  ചിലപ്പോൾ മരിക്കുന്നേനു മുൻപ് സുഭാഷ് ചന്ദ്രബോസിനേയും.., ഒസാമബിൻലാദനേയും, സദ്ദാം ഹുസ്സൈനേയുമൊക്കെ പെപ്സിയിൽ കലർത്തിക്കുടിക്കാൻ കഴിഞ്ഞേക്കും എന്ന് പ്രത്യാശിച്ച ശേഷം, കുപ്പിക്കു നേരെ ഒന്നു സല്യൂട്ടടിച്ച് ബ്രണ്ടി കലർന്ന പെപ്സി വായിലേയ്ക്കു കമിഴ്ത്തിയപ്പോൾ തോന്നി..,- “ഈ ലോകത്തെ ഏറ്റവും മോശം സ്ത്രീയാണ് ഞാൻ.....“


                                                         “ സ്ത്രീയോ..!!!?”   അടുത്ത നിമിഷം ഞാൻ തന്നെ അതു നിഷേധിച്ചു..ഞാനിപ്പോഴൊരു പുരുഷനെ പോലെയാണ് ചിന്തിക്കേണ്ടത്.  ആൺനോട്ടങ്ങളുടെ പത്മവ്യൂഹത്തിനു  നടുവിൽ, കൈലി മടക്കിക്കുത്തി മീശ പിരിച്ചു നിൽക്കുന്ന പെൺവീര്യം തന്നെയാണ് തക്കതായ ആയുധം. അപ്പോൾ ഞാനൊരു മീശ ആഗ്രഹിക്കുന്നതിലെന്താണ് ഭ്രാന്ത്,!!?
അത് നടക്കും..മൂക്കിനു താഴെ തൊലിയ്ക്ക് അല്പം കട്ടി വയ്ക്കുന്നുണ്ടോ.. ഉണ്ടാകണം...ഞാനത് ഉറച്ചു പ്രതീക്ഷിക്കുന്നു...

                                                        നിള ഓൺലൈനിൽ വന്നിട്ടുണ്ട്. മനപ്പൂർവ്വം ഉപചാരങ്ങളൊഴിവാക്കി ടൈപ്പു ചെയ്തു.

                           “ നിള അവളുടെ പേര്  ഏയ്ഞ്ചൽ...”    അക്ഷരങ്ങൾക്ക് എന്റെ മനസ്സിന്റെ  കുതിപ്പ്  ഏറ്റെടുക്കാൻ ആവുന്നുണ്ടോ.......

                         “  അപ്പോൾ മീശ എപ്പോൾ വന്നു...? “   പരിഹാസമറിഞ്ഞ് എന്റെ ആവേശം കെട്ടു..

                         “ വരുന്നതേയുള്ളു എന്തു തന്നെയായാലും അവളെ ഞാൻ സംരക്ഷിക്കും.. ഒരു ജീവിതമാണ് കൊടുക്കാൻ അഗ്രഹിക്കുന്നത്.... ആരും അവൾക്കു കൊടുക്കാൻ  സാധ്യതയില്ലാത്തത്..”
              
                             കുറെ നേരത്തെ മൌനത്തിനു ശേഷം വായിക്കാൻ കഴിഞ്ഞു
                             “ വേഷ്പാ നീ ചന്ദനമരങ്ങളുടെ നിഴലിലാണോ...!!? “        എന്റെ ബുദ്ധിയ്ക്കും.., ആലോചനയ്ക്കും കുറേ നേരം വെയിലേറ്റു നടക്കേണ്ടി വന്നു ,ആ നിഴലിലേയ്ക്ക് എത്തിപ്പെടാൻ. ഏറ്റ വെയിലിന്റെ  പൊള്ളലോടെ ഞാൻ പ്രതികരിച്ചു-

                        - “അതൊരു വിലകുറഞ്ഞ പ്രക്റുതി വിരുദ്ധക്കാഴ്ച്ചയ്ക്കു മുകളിൽ  പട്ടിന്റെ മറയിട്ടതാണ്...എന്നെ ആ മറയ്ക്കുള്ളിലാക്കരുത് ....  ശരി  നിളാ   പിന്നെ കാണാം..“   അവളത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല

                            പെപ്സിക്കുപ്പി  കമ്പ്യൂട്ടർ ടേബിളിൽ അടിച്ചു വച്ചപ്പോൾ നുരകളുയർന്ന് പുറത്തേയ്ക്കു ചാടി .  അതു നോക്കി നിന്നു പറഞ്ഞു.- “..ആവേശം കൂടുമ്പോഴാണ് ഇങ്ങിനെ സംഭവിക്കുന്നത്.....“

                            ബോധം മറയുകയോ,  ഉറങ്ങുകയോ എന്തെങ്കിലുമൊന്നു സംഭവിക്കണമെന്നു ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.  പക്ഷേ ചിന്തകൾക്ക് ഒരിടർച്ച പോലും ഇല്ല.കഴുത്തിനു മുകളിൽ തല വലിയ ഭാരമാണെന്നത് ഒഴിച്ചാൽ.  സിഗരറ്റിനെ തീ കൊണ്ടുണർത്തി   ആഞ്ഞു വലിച്ച്. മൂക്കിലൂടെ പുറത്തു വന്നപുകയെ  കയ്യിൽ പിടിച്ച് ഒന്നു കൂടി ഊതി വിടുമ്പോൾ നേരത്തേതിനു വിരുദ്ധമായി- ഈ ലോകത്തെ ഏറ്റവും നല്ല പുരുഷൻ ഞാനാണെന്നാണ് തോന്നിയത്..അല്ലെങ്കിൽ  ഞൊണ്ടും, കൂനൂമുള്ള ഒരുവളെ കല്യാണം കഴിക്കാൻ തീരുമാനിക്കുമോ!!?
ആഹാ‍....ഞാൻ വെറും പുരുഷനെ പോലെ ചിന്തിക്കാനും തുടങ്ങിയിരിക്കുന്നു.......
    
                           ലൈറ്റിടാൻ മറന്നു പോയതു കൊണ്ട് നിറഞ്ഞ ഇരുട്ടിൽ . ഇത്തിരി വെട്ടത്തിൽ നാലുപേർ ചിരിച്ചു കൊണ്ടിരുന്നു.. അതിൽ എന്നെ പ്രലോഭിപ്പിക്കുന്ന അച്ഛന്റെ മീശ..!   അറിയാതെ ഞാൻ നാവുകൊണ്ട് എന്റെ  മേൽച്ചുണ്ടിലൊന്നു തടവിയപ്പോൾ മുള്ളു കുത്തിയ പോലെ ഞെട്ടി പിൻ വലിച്ചു.. തരിച്ചു പോയ എന്നെ നോക്കി അച്ഛൻ പല്ലു കാട്ടി ചിരിക്കുന്നു.

                             വിറയ്ക്കുന്ന ചൂണ്ടു വിരൽ കൊണ്ട് പതുക്കെ  തൊട്ടു നോക്കി...ദൈവമേ... എത്ര നാളുകൾക്കു ശേഷമാണ് ഞാൻ ദൈവമേ എന്നു വിളിക്കുന്നത്..!!!?    

                             ദൈവമേ........അതു സംഭവിച്ചിരിക്കുന്നു... മൂക്കിനു താഴെ രോമങ്ങളുടെ മുഴുപ്പിലും മിനുപ്പിലും ദ്റുഡതയിലും എന്റെ വിരൽ  വഴുതിക്കളിച്ചു.... ആഹ്ലാദം വിളിച്ചുകൂവി അറിയിക്കാൻ ആ ഫ്ലാറ്റിൽ എന്റെ കൂടെ ആരെങ്കിലും വേണമായിരുന്നു എന്ന് ആദ്യമായിട്ട് തോന്നി.   നിലകണ്ണാ‍ടിയുടെ മുന്നിൽ., സ്വപ്നമല്ല എന്നുറപ്പിക്കാൻ ചെന്ന ഞാൻ  മീശക്കാഴ്ച്ചയിൽ അമ്പരന്നു നിന്നു!!!!. കണ്ണാടിയിൽ മീശമുളച്ച എന്റെ പെൺ മുഖം!!

                            കമ്പ്യൂട്ടറിനു മുന്നിലേയ്ക്ക് ഓടിയെത്തി നെറ്റ് റീകണക്റ്റ്  ചെയ്തപ്പോൾ നിള എന്നെ കാത്തിരിക്കുകയായിരുന്നു- ഞാ‍ൻ ഇപ്പോൾ ഇങ്ങിനെ ഓടിയെത്തും എന്ന മുൻധാരണ ഉണ്ടായിരുന്ന പോലെ. 

                                  “നിളാ.......അതു വന്നു......” കീബോർഡിൽ  നിന്നും  ഇടതു കയ്യെടുത്ത് ഞാൻ എന്റെ മീശ തടവി ഒന്നു കൂടി ഉറപ്പു വരുത്തി... തുടർന്നു......  “ഇനി ഞാൻ ബൈ പറഞ്ഞാലുടൻ അവളുടെ അടുത്തേയ്ക്കാവും പോവുക...”  ഞാൻ  ക്രമാതീതമായി കിതയ്ക്കുകയായിരുന്നു..ഒരു വാക്കിൽ ..ഒരൊറ്റവാക്കിൽ എന്റെ  ഹ്റ്ദയവും...മിടിപ്പും..കിതപ്പും.എല്ലാം പകർത്തിവയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...ഹൊ....കീബോർഡ് എനിക്കു വഴങ്ങാതെ വരുന്നു..

                                  “നോക്കു....എനിക്കിനി അവളുടെ അടുത്തേയ്ക്കു പോകാമല്ലൊ..? എനിക്കറിയാം രാത്രിയാണ്...തെരുവിലെവിടെയോ അവളുടെ എനിക്കറിയാത്ത വീട്...... പക്ഷേ...ഞാൻ പോകും ഇനി ഇരുട്ട് എന്നെ പേടിക്കട്ടെ...“   ഞാൻ മറുപടിക്കു വേണ്ടി കാത്തു...ഇവൾ എന്താണീ എഴുതികൂട്ടുന്നത്..!!!!? നിള  ഈസ് ടൈപ്പിങ് എന്നു മാത്രം കാണുന്നു!!!?.

                                     ഒഹ് വന്നല്ലോ.....” വേഷ്പാ.... തമാശ മതിയാക്കു..ഒരു മീശകൊണ്ട് നീയെന്തു ചെയ്യാൻ പോകുന്നു....സത്യത്തിൽ നിനക്കെന്താണു പറ്റിയത്,..?നീ ഒന്നു വെയ്റ്റ് ചെയ്യു., നാളെ നേരം വെളുക്കുന്നതു വരെ...ഇന്നു കഴിച്ചിരിക്കാവുന്ന ഏതോ പുതിയ ബ്രാന്റ് നിന്നെ ശരിക്കും ചീറ്റ് ചെയ്തിരിക്കുന്നു...”        
                                   ഓ  ....ഇതാണോ ഈ എഴുതി കൂട്ടിയത്..,എനിക്കു കളയാൻ തീരെ സമയമില്ല..,എനിക്കു അവളോട് ദേഷ്യവും പുച്ഛവും സഹതാപവും ഒരുമിച്ചു തോന്നി...

                                      “ തൽകാലം നിങ്ങൾ നാലുപേരും കൊൽക്കത്തയിൽ നിന്നും ഒരു ടിക്കറ്റ്  ബുക്ക് ചെയ്യൂ കേരളത്തിലേയ്ക്ക്...  ഞങ്ങളും പോകുന്നു..പാലക്കാട്ടുള്ള  എന്റെ ഓർമ്മയിൽ വരാത്ത പേരുള്ള കാവിൽ.., എന്തായാലും അതിനു ചുറ്റു ആമ്പൽ കുളമുണ്ട്..ഉറപ്പ്, ആ കാവിൽ വച്ച് ഞാൻ അവളെ വിവാഹം കഴിയ്ക്കും.”

                                             ഇപ്പോൾ എന്തു വേഗമാണ് നിള ടൈപ്പു ചെയ്യുന്നത്..!!?  മറുപടി വന്നുകഴിഞ്ഞു..”  ദയവായി നീ പുറത്തേയ്ക്കു പോകരുതേ...രണ്ടു മിനിറ്റെങ്കിലും വെയ്റ്റ് ചെയ്യൂ..നിനക്കു  വെബ്കാം ഉപയോഗിക്കാമോ...? എനിക്കു കണ്ടു സംസാരിക്കണം  വേഷ്പാ...നീയീ രാത്രി പുറത്തേയ്ക്കു പോകരുത്...?

                                           നിള എന്റെ ക്ഷമയെ അളന്നു കൊണ്ടിരിക്കയാണോ...?     “ എനിക്കു വെബ്കാം  ഇല്ല...”

                                           “ ഒ കെ  ഞാനൊരു ഫോട്ടൊ സെന്റ് ചെയ്യുന്നു  അതൊന്നു നോക്കു...?          ഈ സമയത്ത്........ എനിക്കു കലി കയറി തുടങ്ങി.., ക്ഷമയുടെ തുഞ്ചാ‍നത്തിരുന്ന് ഞാൻ  കാലുകൾ വിറപ്പിച്ചു..തൂഞ്ചാനത്തെ പിടിവിടുമെന്ന് തോന്നിയ നിമിഷം ക്ലിക് ചെയ്തെടുത്തത് ഒരു പുരുഷന്റെ മുഖമായിരുന്നു..!! പക്ഷേ അതാരെന്നു വിചാരിക്കേണ്ട സമയത്ത് കണ്ണുകൾ ഉടക്കിയത് അയാളുടെ മേൽചുണ്ടിനു മുകളിലും. ..അവിടെ മുള പൊട്ടാൻ തുടങ്ങിയ പാടം പോലെ ഇളം പച്ചനിറം മാത്രം!!!!     ചാറ്റിങ്ങിലേയ്ക്കു മടങ്ങി...
                                             
                                             “ വേഷ്പാ....” നിള വിളിക്കുന്നു
                                             “ വേഷ്പാ... അത് നീൽഗോവിന്ദാണ് .., നീൽഗോവിന്ദ്... നിന്റെ നിള എന്ന കൂട്ടുകാരി..അല്ല ,നീ ക്ഷമിക്കണം കൂട്ടുകാരൻ, ഈ ഞാൻ...”
                                 
                                               മറുപടി പ്രതീക്ഷിച്ചുള്ള നിളയുടെ അനക്കമില്ലായ്മയ്ക്കു മുകളിൽ എന്റെ വിരലുകൾ ചത്തു കിടന്നു

                                              “ നീ പറഞ്ഞ പോലെ  ടിക്കറ്റ് ഞാൻ ബുക്ക് ചെയ്യും .. തിരികെ പോരുമ്പോൾ ഒരെണ്ണം നിനക്കും...”

                                                നിളയിൽ നിന്നും.., ഒഹ് നിളയല്ലല്ലോ...നീൽ ഗോവിന്ദിൽ നിന്നും അത്രയും നാളുകൾക്കുള്ളിൽ  ഞാൻ കേട്ട ഏറ്റവും വലിയ തമാശയായിരുന്നു അത്..എനിക്ക് ചിരി വന്നു..ഞാൻ ചിരിച്ചു..മീശയുള്ള എന്നെ, മീശയില്ലാത്ത നീൽഗോവിന്ദ്  ക്ഷണിക്കുകയാണോ..!!!!?  ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കാൻ വേണ്ടി മീശമുളയ്ക്കാൻ കാത്തു  കാത്തു നിന്ന് അവസാനം അതുണ്ടായപ്പോൾ മീശയില്ലാത്ത ഒരുത്തന്റെ കൂടെ പോവുക....ഇങ്ങിനെയൊന്നും ചിരിച്ചാൽ പോര ഞാൻ.  ഇനിയൊരിക്കലും അവന് കഷണിക്കാൻ അവസരം കൊടുക്കാത്ത രീതിയിലുള്ള ഒരുത്തരത്തിനു വേണ്ടി  ചികഞ്ഞു...പിന്നെ ടൈപ്പു ചെയ്തു


                                              “ എന്റെ ഡ്രിങ്ക്സ് ഒരിക്കലും എന്നെ ചീറ്റ് ചെയ്യില്ല, നീയാണതു ചെയ്തിരിക്കുന്നത്...പിന്നെ എന്തുതന്നെയായാലും ഏയ്ഞ്ചൽ വിവാഹിതയാകും...”         

                                                    “ ഏയ്ഞ്ചലും നിന്റെ ഒരു മീശയും.......ഞാൻ വന്നിട്ട് നമുക്കൊരു സൈക്കോളജിസ്റ്റിനെ കാണാം..ഈ വക മണ്ടൻ തോന്നലുകൾ മാറ്റിയെടുക്കാം...അതു വരെ നീയാ‍ ഫ്ലാറ്റിൽ ഒറ്റയ്ക്കു കഴിയാതെ ആരെയെങ്കിലും ഒന്നു കൂട്ടു വിളിയ്ക്കു.., ഡ്രിങ്ക്സ് ഒഴിവാക്കു..ദയവായി വേഷ്പാ...?

                                                      ഞാൻ തിളച്ചു...എന്റെ മീശയെയും ഏയ്ഞ്ചലിനേയുമൊക്കെ നിഷേധിക്കാൻ കൊൽക്കത്തയിൽ കിടക്കുന്ന നീൽ ഗോവിന്ദ് ആര്..? അതിനു പ്രത്യേകിച്ചൊരു മറുപടിയുടെ ആവശ്യമേയില്ല. പകരം ഞാൻ മറ്റൊന്നു തീരുമാനിച്ചു

                                                        “ എനിക്ക് നിളയെ മാത്രമേ അറിയുകയുള്ളു....അവൾക്കു ഞാനെന്റെ പേരിന്റെ അർത്ഥം പറഞ്ഞുകൊടുക്കാൻ പോകുന്നു...”
                                                       വളരെ സാവധാനത്തിൽ മറുപടി വന്നു
                                                      “ഇപ്പോഴുള്ള എന്റെ അപേക്ഷകളിൽ ആവശ്യങ്ങളിൽ അവസാനത്തേതുപോലുമല്ല  അത്..“

                                                          “പക്ഷേ നീയത് ഇപ്പോൾ അറിഞ്ഞേ പറ്റൂ..എന്നാലേ എനിക്കു ബാക്കി പറയുവാനും  കഴിയൂ.. -വേഷ്പ- എന്നാൽ ജലം..വെറും ജലമല്ല....,ഈ പ്രപഞ്ചം തന്നെ വിഴുങ്ങാൻ പ്രാപ്ത്തിയുള്ള ജലം...നിന്നെയും  ആ ജലം സഹായിക്കും, നീ ഒന്നു ചെയ്യുമെങ്കിൽ...ചെയ്യുമെങ്കിൽ എന്നല്ല, ചെയ്തേ പറ്റു...എന്നെ കുറിച്ചുള്ള ഓർമ്മകൾ നീ ജലത്തിൽ രേഖപ്പെടുത്തിയേക്കൂ  ........“ 
                                               അത് അയച്ച ശേഷം ഞാൻ അവന്റെ  ജീവിതത്തിൽ നിന്നുമാണ് സൈൻ ഔട്ട് ചെയ്തത്...ഒരുപാട് ആശ്വാസം തോന്നി..ഈ  നിമിഷങ്ങളിൽ അയാൾ അവിടെ എന്തു ചെയ്യുകയായിരിക്കും..?  ആ..വോ..., ആർക്കറിയാം..അതിനെക്കുറിച്ചൊന്നും ചിന്തിക്കാൻ നേരമില്ല.കാരണം ഞാൻ ഇപ്പോൾ തന്നെ ഏയ്ഞ്ചലിന്റെ അടുത്തേയ്ക്ക് പോവുകയല്ലേ...?

                                               “കൂനുള്ള എന്റെ  മാലാഖക്കുട്ടി..ഞാൻ വരുന്നു....”  ഇല്ല ഒരുങ്ങാനൊന്നുമില്ല..അവളെവിടെയെന്നു കണ്ടുപിടിക്കയേ വേണ്ടു....രാത്രിയിൽ വെളിച്ചമായി എന്റെ സ്നേഹം കത്തിനിൽക്കുന്നു....

                                                    ഹീരാനന്ദാനിയുടെ കവാടം‌ -  പോവൈ-യിലെ ഓടച്ചൂര് മണക്കുന്ന ഗലികളിലെവിടേയോ ഉള്ള ഏയ്ഞ്ചലിന്റെ കൊട്ടാരത്തിലേയ്ക്ക്, കൂരിരുട്ടിന്റെ അകമ്പടിയോടെ എന്നെ പുറത്തെയ്ക്ക് ആനയിച്ചു...എന്റെ  ഹ്റ്ദയം വിങ്ങി  ചോദിച്ചു

                                           “ ഇപ്പോൾ തന്നെ വൈകിയോ എന്റെ പെൺകുട്ടീ ഞാൻ...!!????”

                                        ******************************************************            



                                

Saturday, February 12, 2011

ഇതാണ് അമ്മു

              ഓരോ പേരിനും അർത്ഥമെന്നപോലെ.,ചിലതിനു അർത്ഥത്തോടൊപ്പം കാരണങ്ങളും കാണും.ബ്ലോഗ് തുടങ്ങിയപ്പോൾ ഒരു പേരിനു വേണ്ടി ഞാൻ തലപുകച്ചു..എന്തു പേരിടും ..? തമാശയല്ലല്ലൊ ഇത്..എന്റെ രണ്ടു കുഞ്ഞുങ്ങൾക്ക് പേരിടേണ്ട ബുദ്ധിമുട്ട് ഞാൻ അനുഭവിക്കേണ്ടി വന്നിട്ടില്ല.രണ്ടു പേർക്കും അവരുടെ പ്രിയപ്പെട്ട  മറ്റുള്ളവരാണ് അതു നിർവ്വഹിച്ചത്..,

               കുഞ്ഞിനുള്ള ഏറ്റവും നല്ല പേരു കണ്ടുപിടിക്കാൻ  വെമ്പലോടെ നടക്കുന്ന ഒരമ്മയെ പോലെയായി ഞാൻ രണ്ടു ദിവസം..ഓരോരോ പേരുകളങ്ങിനെ മനസ്സിൽ തെളിഞ്ഞു വരും. .വെള്ളക്ക ടലാസ് എടുത്ത് നീലമഷിപ്പേനകൊണ്ട് ആ പേരുമാത്രം നല്ല വലുപ്പത്തിൽ എഴുതി നോക്കും ത്റുപ്തി വരാതെ വെട്ടും..ഒന്നു രണ്ടു ദിവസം കൊണ്ട് പത്തു പതിനഞ്ചു കടലാസ് വേസ്റ്റ് ബോക്സിൽ വീണു. പ്രിയ ഭർത്താവ് സൌദിയിൽ നിന്നും വിളിച്ചപ്പോൾ എന്റെ വിഷമസന്ധിയറിഞ്ഞ്.,സഹായ മനസ്ഥിതിയെന്നോ.ഔദാര്യമെന്നോ പറയാവുന്ന ഭാവത്തിൽ ഒരു നിർദേശം വച്ചു... “ നീ വേണേൽ എന്റെ പേരിട്ടോ..”

              “എന്ത്...!!!?“  അവിടെ നിന്നും പറഞ്ഞതിന്റെയാണൊ..,ഞാൻ കേട്ടതിന്റെയാണൊ കുഴപ്പം എന്നു പറയാൻപറ്റില്ലല്ലൊ..
                “എന്തെന്നാ.!!!!? എന്റെ പേരു നിനക്കറിഞ്ഞൂടെ..!!!!?”

                 “ ബ്ലോഗിനു രാജേഷ് എന്നൊന്നും പറ്റില്ല..”
                  
                 “ ഇട്ടുനോക്ക്...”

                 “എനിക്കാണേൽ അവസാനം - ഷ് - വരുന്ന ഒരു പേരും ഇഷ്ടമല്ല..അനീഷ്..,രതീഷ്.., സുമേഷ്.., സുഭാഷ്....ആ വകയിലുള്ളവ..”  - ഫോണിന്റെ അങ്ങേ തലയ്ക്കൽ കുറച്ചു നേരം നിശബ്ദതയായിരുന്നു..സ്തബ്ദതയെന്നും വേണമെങ്കിൽ പറയാം..നിമിഷങ്ങൾ കഴിഞ്ഞ് ഞാൻ പറഞ്ഞതിലെ കുഴപ്പം എന്നെ തോണ്ടി വിളിച്ചപ്പോഴാണു സത്യത്തിൽ എനിക്കു ബോധമുണ്ടായത്.  പെട്ടെന്നു അദ്ദേഹം ഇടയ്ക്കു പറയാറുള്ള വാചകം എന്റെ തലയിലൊന്നു മിന്നി മറഞ്ഞു പോയി.. “ഇവിടെ ഒരു കമ്പനി മാനേജ് ചെയ്തു കൊണ്ടു പോകാൻ എനിക്കിത്ര ബുദ്ധിമുട്ടില്ല“ ആ ആൾ പക്ഷെ ഇപ്പോഴൊന്നും മിണ്ടുന്നില്ലല്ലൊ!!!

                 “അല്ല ഞാൻ പറഞ്ഞതേയ്..,പേരിന്റെ കാര്യമാണ്..,അറിയാല്ലോ  ഈ ആളെ എനിക്കെത്ര ഇഷ്ടമാണെന്ന്.. പേരിലിപ്പോൾ എന്തിരിക്കുന്നു..? അതും പറഞ്ഞ് ഇരുന്ന ഇരുപ്പിൽ കണ്ണാടി നോക്കിയപ്പോൾ എനിക്കു ദംഷ്ട്രയും.., നീണ്ടു കൂർത്തനഖവും.. കരിം കറുത്ത നിറവുമൊക്കെ വന്നിരിക്കുന്നു..പാവം ഭർത്താക്കന്മാരെ തന്റെ വഴിക്കു വരുത്താൻ  തലയിണമന്ത്രവും ഫോണ്മന്ത്രവുമൊക്കെ പ്രയോഗിക്കുന്ന ഭാര്യമാ‍രെ ആ സമയത്ത് സൂക്ഷിച്ചു നോക്കിയാൽ ഈ രൂപത്തിൽ കാണും കാര്യം നിസ്സാരമാണെങ്കിൽ പോലും.   ലോകത്തിതു വരെ ഭാര്യാ പദം അലങ്കരിച്ചിട്ടുള്ളവർ ഈ വക അലങ്കാരങ്ങൾ അണിയാതെ തീർന്നു പോയിട്ടുണ്ടാവില്ല ഉറപ്പ്...

                    
                    പേരിന്റെ കാര്യത്തിൽ ഒരു  തീരുമാനമായിട്ടില്ല..അടുത്തവരുടെ നിർദേശങ്ങൾ എനിക്കു പിടിക്കാതെ വരുന്നു..,എന്നാലെനിക്കൊട്ടു ഐഡിയ വരുന്നുമില്ല....

                    അപ്പോഴാണ് “അവൾ“ വരുന്നത്!!!!!!  ഞാൻ നോക്കുമ്പോഴുണ്ട് നായരമ്പലം ഗ്രാമത്തിലെ കുടുങ്ങാശ്ശേരി വഴിയുടെ കിഴക്ക്.,മെയിൻ റോഡിൽ നിന്നും രണ്ടാമത്തെ വീട്ടിൽ കടുംനീല പെറ്റിക്കോട്ട് ഇട്ട്..,  വലതു കയ്യിലെ പെരുവിരൽ ഈമ്പി കൊണ്ട് ഒരു പത്തു വയസ്സുകാരി!!! പക്ഷെ അവളെ കാണുന്ന എന്റെ കാഴ്ചയുടെ പരിസരങ്ങൾക്ക്  എൺപതുകളുടെ നഷ്ടസ്മരണകളുടെ  മങ്ങിയ നിറമായിരുന്നു...പകലല്ലാത്ത, രാത്രിയല്ലാത്ത ഏതൊ സമയത്ത് ലോകം നിൽക്കുന്ന പോലെ...

                       റോപ്പ് വലിച്ചു മുറുക്കി വലയിട്ട കട്ടിലിനു താഴെയുള്ള അവളുടെ നിറം മങ്ങിയ പെട്ടിയിൽ മനസ്സുകൊണ്ട് പരതിയപ്പോൾ വെളുത്ത നിറത്തിലെ ഒറ്റ പെറ്റിക്കോട്ടുപോലുമില്ല...യൂണിഫോമില്ലാത്ത സ്കൂളിൽ..,മുട്ടോളമെത്തുന്ന പാവാടയ്ക്കടിയിൽ കടും നിറത്തിലെ പെറ്റിക്കോട്ടൊളിപ്പിക്കാൻ അവളെത്ര പാടുപെട്ടു... അതു പരാജയപ്പെടുമ്പോഴൊക്കെ അവൾ പ്രതിജ്ഞയെടുത്തു  അമ്മയോടു  ഇന്നു ചോദിക്കും എന്തുകൊണ്ടെന്ന്...ചോദിക്കാൻ കുറേയേറെ ചോദ്യങ്ങൾ......അവൾക്കു അമ്മയുടെ കൂടെക്കിടന്ന ഓർമ്മയില്ല...എന്തുകൊണ്ട്..? അവൾക്കു ബാലരമയും പൂമ്പാറ്റയും വേണമായിരുന്നു., പക്ഷെ ദേശാഭിമാനി പത്രവും, വാരികയും, ചിന്തയും, മാത്റുഭൂമിയും മാത്രം അവളുടെ വായിക്കാനുള്ള അഗ്രഹത്തെ കൊണ്ടു ചുമപ്പിക്കുന്നു എന്തു കൊണ്ട്..? അനിയനുള്ള സ്വാതന്ത്രം അഛനമ്മമാരിൽ അവൾക്കില്ല എന്തുകൊണ്ട്..?ഒരുപാടു സമയമെടുത്ത് ആലോചിച്ചെഴുതിയ കുട്ടിക്കവിത  കാണിച്ചിട്ടും വായിച്ചു നോക്കാൻ സമയമുണ്ടാകുന്നില്ല്ല അവർക്ക്..എന്തുകൊണ്ട്..?

                          പക്ഷെ അവളുടെ ഈ വക ചോദ്യങ്ങൾ അമ്മയോടല്ല..,അമ്മുമ്മയോടു ചോദിച്ചു. പുസ്തകത്തിലെ സംശയങ്ങൾ ചോദിക്കുന്നതു പോലെ.. അമ്മുമ്മയതു കഥകൾ കൊണ്ടു മായ്ച്ചു കളഞ്ഞു...മുലപ്പാൽ മണത്തിന്റെ ഓർമ്മയേക്കാൾ കൂടുതൽ അമ്മുമ്മയുടെ കഞ്ഞിപ്പശ മുക്കിയ കൈത്തറി മുണ്ടിന്റെയും  ബ്ലൌസിന്റേയും വെയിലുണക്ക മണമായിരുന്നു അവൾക്കു പരിചയം...
അവൾ- അമ്മുമ്മേയെന്നു അതിരറ്റ സ്നേഹത്തോടെ വിളിച്ചു വിളിച്ച്  “അമ്മു“വെന്നു ലോപിച്ചപ്പോൾ അമ്മുമ്മയുടെ യഥാർത്ഥ പേര് അതായിരുന്നു എന്നത് യാദ്റുശ്ചികമായിരുന്നു

                           ഇരുപത് സെന്റ് വളപ്പിനകത്ത് നിറച്ചും പേര..,അമ്പഴം.., പ്ലാവ്.,കരിങ്ങോട്ട..,മാവ്.. പറങ്കിമാവ് ഈ വക മരങ്ങൾ നിറഞ്ഞ നിബിഡതയ്ക്കുള്ളിലായിരുന്നു അവളുടെ ഓടിട്ട പാവം വീട്. (ഒറ്റ അടയ്ക്കാമരം ഇല്ലായിരുന്നു)  ആ നിബിഡതയ്ക്കുള്ളിൽ കൊച്ചു നിഗൂഡമനസ്സുമായി  അമ്മുവിനെ കണ്ട്., അമ്മുവിനെ കേട്ട് ,അമ്മുവിനെ ശ്വസിച്ച്.., അവസാനം അമ്മു മാത്രമാണ് ശരിയെന്നും.., ലോകമെന്നും അവൾ വിശ്വസിച്ചു പോയിരുന്നു... വിറച്ചുലഞ്ഞ പനിരാത്രികളിൽ കഞ്ഞിപശയുരസി കവിളു വേദനിച്ചാലും അമ്മുവിന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് മറ്റേതോ ലോകത്തു കിടക്കാനാണ് അവൾ ആഗ്രഹിച്ചത്...നടത്തകൾക്കിടയിൽ കാൽതട്ടി നോവുമ്പോൾ അമ്മേ എന്നതിനു പകരം  അമ്മൂ എന്നു വിളിച്ചു തുടങ്ങിയ അവളുടെ മനസ്സിന്റെ  ആഴത്തിലേയ്ക്ക് എത്തിനോക്കാൻ ആ‍ർക്കായിരുന്നു സമയം..?

                          ഓരോ രാ‍ത്രിയിലും.ഓരോ കഥകൾ..! അതു അമ്മുവിന്റെ ജീവിതമാവാം...അമ്മുവിന്റെ അഛനായ കൊച്ചിറ്റാമന്റെയാകാം..അമ്മയായ കാവുവിന്റെയാകാം...അല്ലെങ്കിൽ ഒരു കഥ തന്നെയാകാം.  ഓർമ്മകൾ തുടങ്ങുന്നതു മുതൽ എണ്ണിയെടുക്കവുന്ന രാ‍ത്രികളിലെല്ലാം തന്നെ അമ്മു പറയുന്ന കഥകളിലൂടെയാണ് ഉറക്കം അവളിലേയ്ക്ക് ഊർന്നിറങ്ങിയത്... അങ്ങിനെയൊരു ഉറക്കത്തിൽ കണ്ട സ്വപ്നം പോലെ -പത്തൊമ്പതാം വയസ്സിൽ, ഡിസംമ്പർ നാലാം തീയതി  രാത്രി അവൾ അമ്മുവിനെ എന്നത്തേക്കാൾ കൂടുതൽ ബലത്തിൽ കെട്ടിപ്പിടിച്ചു കിടന്നു...ആ രാത്രി കഴിഞ്ഞാലുള്ള പകലിൽ അവളുടെ വിവാഹമാണ്..ഓർമ്മ വച്ചപ്പോൾ മുതലുള്ള, അമ്മുവിന്റെ കൂടെയുള്ള രാത്രികളുടെ ആവർത്തനങ്ങൾ ഇനിയില്ല...കഥകൾ ഇല്ല... എന്ന യാഥാർത്ഥ്യം അരോചകമായ സത്യം പോലെ തെളിഞ്ഞു നിന്ന്  അവളെ വിഷമിപ്പിച്ചു...


                           തന്നോളമുള്ള പേരക്കുട്ടിയെ ചുറ്റിപ്പിടിച്ച്.,മുടി തടവിയൊതുക്കി..അമ്മു., അവൾക്കു പറഞ്ഞു കൊടുക്കാനുള്ള അവസാനത്തെ കഥയും പറയാൻ തുടങ്ങി...കഥയിലെ രാജകുമാരി അമ്മുവായിരുന്നു...

                             അഞ്ചു മക്കളുള്ള.., ഭാര്യ മരിച്ചു പോയ ഒരാൾ- അവളുടെ അപ്പുപ്പൻ-അമ്മുവിനെ കല്യാണം കഴിക്കുമ്പോൾ അമ്മു പതിനാറ് വയസ്സുള്ള പെൺകുട്ടിയാണ്. തന്റെ മൂന്നു മാസം പ്രായമുള്ള ഇളയ പെൺകുഞ്ഞിനെ നോക്കിവളർത്താൻ  കല്യാണം കഴിച്ചതാണ് അമ്മൂനെ-അപ്പുപ്പൻ. അഞ്ചു മക്കളുടെ അഛന്റേയും...കന്യകയായ ഒരുവളുടെയും കല്യാണം..,അവരുടെ അപ്പൊഴത്തെ മാനസികാവസ്ഥ എന്തായിരിക്കും.!!? ആദ്യമായൊരു സ്വർണ്ണ മാല കഴുത്തിൽ കിട്ടിയ കൌതുകത്തിൽ അതു കയ്യിലെടുത്തു നോക്കുകയായിരുന്നു താനെന്ന് അമ്മു -അവളോടു- പറഞ്ഞു...

                                 ഇളയ കുഞ്ഞ്  “നന്ദിനി“ യെ എടുത്ത് കരച്ചിൽ മാറ്റാൻ ശ്രമിക്കുന്ന അപ്പുപ്പന്റെ അടുത്തേയ്ക്കാണ് അന്നു രാത്രി അമ്മു ചെല്ലുന്നത്...എന്തു ചെയ്യണേന്നറിയാതെ നിന്ന പെൺകുട്ടിയുടെ  കയ്യിലേയ്ക്ക് അപ്പുപ്പൻ കുഞ്ഞിനെ കൊടുത്തു.. “ നീ ഉറക്ക് “.. അത്രയും ചെറിയ കുഞ്ഞിനെ ആദ്യമായി  കയ്യിലെടുത്ത് അങ്കലാപ്പോടെ  അമ്മു മുറിയിൽ ഉലാത്താൻ തുടങ്ങി.മണ്ണെണ്ണ  വിളക്കിന്റെ വെളിച്ചത്തിൽ..,ഓലമറച്ച പുരയിലെ ഒരു മുറിയിൽ........

                               പരിചയമില്ലാത്ത ചൂടും ചൂരുമേറ്റ് കുഞ്ഞ് കരഞ്ഞു കൊണ്ടേയിരിക്കുന്നു...കുഞ്ഞ് ഉറങ്ങാത്തത് തന്റെ അയോഗ്യതയാകുമോ എന്ന ഭയത്തോടെ  അമ്മു പുതുപ്പെണ്ണിനു ചേരാത്ത വിധം ഉറക്കെ വാ...വോ..പറഞ്ഞു കൊണ്ടിരുന്നു...കുറച്ചു നേരം അതു നോക്കിയിരുന്നിട്ട്  അപ്പുപ്പൻ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തിറങ്ങി..,ഒന്നു തിരിഞ്ഞു നോക്കിയിട്ട് അമ്മുവിനോടു പറഞ്ഞു  “നീ നിന്റെ മുല കൊടുത്തു നോക്ക്..”  അപ്പുപ്പൻ  പുറത്തെ ഇരുട്ടിലേയ്ക്ക് ഇറങ്ങിപ്പോയി.


                                നീണ്ട കുറച്ചു സമയം നടുങ്ങി നിന്ന അമ്മു...  പാവം അമ്മു.,  തന്റെ റൌക്ക  കെട്ടഴിച്ച്  ഭർത്താവിന്റെ ആജ്ഞ അനുസരിച്ചു... പതിനാ‍റു വയസ്സു മാത്രം പ്രായമുള്ള.. ആണിനെ അറിയാത്ത നിഷ്ക്കളങ്കയായ പെൺകുട്ടി തന്റെ  കല്യാണ രാത്രി  ഭർത്താവിന്റെ കുഞ്ഞിനെ മുലകൊടുത്തുറക്കി...

                                 അമ്മു പറഞ്ഞു കൊടുത്ത കഥയിൽ അവൾ നാളെ നടക്കാനിരിക്കുന്ന കല്ല്യാണത്തെ മറന്നു പോയി...ഉറക്കം ഊർന്നിറങ്ങി വരാത്ത ആദ്യത്തേയും അവസാനത്തേയും കഥയായിരുന്നു അത്.സുമംഗലിയായി വീടിന്റെ പടികളിറങ്ങുമ്പോൾ ഒരു സാധാരണ  പെൺകുട്ടിയെ പോലെ  കരയില്ല എന്ന് അഛനമ്മാ‍രോടുള്ള വാശിയിൽ  എടുത്തിരുന്ന  അവളുടെ പ്രതിജ്ഞയെ അമ്മു ആ കഥകൊണ്ട് അടിച്ചുടച്ചുകളഞ്ഞു...അവൾ കരഞ്ഞു..പക്ഷേ അത് അമ്മുവിന്റെ കാൽ തൊട്ടു വന്ദിച്ചപ്പോൾ മാത്രം....
                                   അവളെയാണു ഞാൻ കണ്ടത്..., എന്റെ ബ്ലോഗിന് പേരന്വേഷിച്ചു നടക്കുമ്പോൾ....... അഛനേയും അമ്മയേയും  കാണാൻ വീട്ടിൽ പോയി...രണ്ടുപേരും വാർദ്ധക്ക്യത്തിന്റെ  നടപ്പാതയിൽ തളർന്നിരിക്കുന്നു..വാശിയോടെയുള്ള എന്റെയൊരു നോട്ട പോലുമേൽക്കാൻ  കെല്പില്ലാതെ..    വൈകിയാണെങ്കിലും അവരെ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു..എന്റെ അഛൻ..എന്റെ അമ്മ..പാവം...ഞാൻ സഹതപിക്കാനും തുടങ്ങിയിരിക്കുന്നു..മുപ്പത്തിമൂന്നു വർഷം- ഞാൻ അവരെയാണോ  അല്ലെങ്കിൽ അവരെന്നെയാണൊ നഷ്ടപ്പെടുത്തിയത്....?

                                         പിന്നെ വരാം എന്നു പറഞ്ഞ് ഇറങ്ങിയപ്പോൾ തെക്കേമുറ്റത്ത് അമ്മുവും അപ്പുപ്പനും ദഹിച്ചു തീർന്ന സ്ഥലത്ത് പുല്ലു പിടിച്ചു കിടക്കുന്നു... വലിയൊരു മാവുണ്ടായിരുന്നു അതിനപ്പുറത്ത്  ഞാൻ ഊഞ്ഞാലാടിയിരുന്നത് .....അവിടെ മരങ്ങളുടെ നിബിഡതയൊന്നുമില്ല ഇപ്പോൾ എല്ലാ വെട്ടിമാറ്റപ്പെടുകയോ കടപുഴകി വീഴുകയോ ചെയ്തിരിക്കാം...ബാ‍ക്കിയായി കണ്ട കരിങ്ങോട്ടയുടെ ഇലകളിൽ നിറയെ മാറാല  ചുറ്റി  പൊടിനിറമയിരിക്കുന്നു...ഒന്നു ശ്രദ്ധിച്ചു അവിടെ ഇപ്പോൾ അടയ്ക്കാമരം മൂന്നാലെണ്ണമുണ്ട്.... എന്റെ ഓർമ്മകളെ  തൊട്ടുനിൽക്കാനൊരു കരിങ്ങോട്ട
മരം മാത്രം..ഇപ്പോൾ കാലമൊന്നു തിരികെ വന്നാൽ അവശേഷിച്ച തെളിവുകളായി ആ മരവും ഞാനും ഉണ്ട്...

                 എല്ലാമൊന്നുകൂടി  വിശദമായി നോക്കി  മനസ്സിലേയ്ക്കെടുത്ത് തിരിഞ്ഞപ്പോൾ.,കരിങ്ങോട്ട മറവിലാരോ....? നോക്കുമ്പോൾ അവൾ!!- കടും നിറത്തിലെ പെറ്റിക്കോട്ടിൽ...,മുടിയിലെ എണ്ണ കിനിഞ്ഞിറങ്ങിയ മുഖത്ത്  സദാ  സങ്കടഭാവം നിറഞ്ഞ കണ്ണുകളോടെ ..പെരുവിരൽ ഈമ്പിക്കൊണ്ട്  പഴയ പത്തുവയസ്സുകാരി..!!!!!  മറവിൽ നിന്നും സങ്കോചത്തോടെ പുറത്തു വന്ന് അവൾ ചോദിക്കുന്നു...

                                              “അമ്മൂനെ കണ്ടോ..?”

                                                ഞാൻ കുനിഞ്ഞ്..,ആ ഈമ്പുന്ന പെരുവിരൽ പിടിച്ചുമാറ്റി. അവൾ ഒരുപാട് ആഗ്രഹിച്ചതും .. പ്രതീക്ഷിച്ചിരുന്നിട്ടു കിട്ടാതെ പോയതുമായ  ഒരു ഉമ്മ..,എണ്ണകിനിഞ്ഞ കവിളിൽ.അങ്ങേയറ്റം വാത്സല്യത്തോടെ കൊടുത്തു...എനിക്കറിയാം.., എനിക്കേ അറിയൂ അവൾക്കത് വിശ്വസിക്കാനെ പറ്റില്ലെന്ന്...അത്ര വാത്സല്യത്തൊടെ അമ്മുവല്ലാതെ അവളെ ആരും ഉമ്മവച്ചിട്ടേയില്ലല്ലൊ....  അവളുടെ ചെവിയിൽ ഞാൻ ചുണ്ടുകൾ ചേർത്തു  സ്വകാര്യമായി വിളിച്ചു...

                         “  അമ്മൂന്റെ കുട്ടീ....... എന്റെ അമ്മൂന്റെകുട്ടീ.... എനിക്ക് ഒരു പേരു കിട്ടിയിരിക്കുന്നു..”

                                        ======================================



                               2002  മാർച്ച് 26 ന്  പറവൂരിലെ സ്വകാര്യ ആശുപത്രിയിലെ സിസേറിയൻ റ്റേബിളിൽ ഡോക്ടർ പറഞ്ഞ ദിവസത്തിനും  28 ദിവസം മുൻപ് അപകടകരമായ സാഹചര്യത്തിൽ.ഞാൻ മുറിക്കപ്പെട്ടു...മണിക്കൂറുകൾ കഴിഞ്ഞ് മുറിവിന്റെ വേദനയിലേയ്ക്കും ഭൂമിയുടെ പുതിയ അതിഥിയെ കാണുവാനുമുള്ള ആകാംക്ഷയിലേയ്ക്കും ബോധം പ്രവേശിക്കുമ്പോൾ  എന്റെ മുഖത്തിനു മുകളിൽ അമ്മയുടെ അൽഭുതം കൊണ്ടു പകച്ച മുഖം..!  മങ്ങിയുണരുന്ന ബോധത്തിലേയ്ക്ക് വെളിച്ചത്തിന്റെ കുത്തൊഴുക്കുപോലെ ഞാൻ കേട്ടു  “.പെൺകുഞ്ഞാണ്....ഇന്ന് അമ്മൂന്റെ പിറന്നാളാണ്...... അമ്മുന്റെ നക്ഷത്രം.. മകം..!!“


                              അടുത്ത നിമിഷം അമ്മയെന്ന വികാരത്തിൽ നിന്നുംഞാൻ എടുത്തെറിയപ്പെട്ടു...  എനിക്ക് അമ്മുവിനെയാണു കാണേണ്ടത്...രാജേഷിന്റെ അമ്മയുടെ കയ്യിലുറങ്ങുന്ന കുഞ്ഞിനെ ഞാൻ നോക്കി...-ജനിച്ച കുഞ്ഞിനെ., അത്രയും ആശ്രയബോധത്തോടെ.. ആ കുഞ്ഞിനേക്കാൾ ചെറുതായി ക്കിടന്ന് ആദ്യമായി കണ്ട അമ്മ ഒരു പക്ഷേ ഞാൻ മാത്രമായിരിക്കാം........

                                അതു കൊണ്ടു തന്നെ എന്റെ സ്നേഹം എന്റെ ഇഷ്ടം..ഇവ നിഷേധിക്കപ്പെടുമ്പോൾ..തിരികെ കിട്ടാതെ വരുമ്പോൾ.., എന്റെ അമ്മ -അമ്മുവെന്നു വിളിക്കുന്ന എട്ടുവയസ്സുകാരിയുടെ കൈകൾക്കുള്ളിൽ ഞാൻ അഭയം തേടുന്നു..,അവളുടെ കുഞ്ഞുടുപ്പുകളിൽ കഞ്ഞിപ്പശയുടെ മണം അന്വേഷിക്കുന്നു...., ഉറങ്ങുന്ന അവളുടെ  ഉള്ളംകൈ  കണ്ണുനീർ കൊണ്ടു നനച്ച് , മറ്റാരും കേൾക്കാതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ച്.,അവളോട് അപേക്ഷിക്കുന്നു......

                                    “ഒരു കഥ പറയൂ............”

                             *********************************************************
                              









   

                                






 
                   

Thursday, February 3, 2011

തീർത്ഥയാത്ര

         
                 ഈയൊരു ബ്ലോഗിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ബുദ്ധി സമയോചിതമായി തോന്നാതിരുന്നതു മൂലം എന്റെ ചില സുഹ്റ്ത്തുക്കൾക്കു മാത്രം മെയിലിലൂടെ കൈമാറിയ  ഒരു ശിവഗിരി തീർഥയാത്രാവിവരണം..... ‌-തീർഥയാത്രാവിവരണം‌- എന്നങ്ങിനെ ഗംഭീര്യത്തൊടെ പറയേണ്ടതുണ്ടോ എന്നു വായിച്ചിട്ടു നിങ്ങൾ തീരുമാനിക്കുക
        
             കഴിഞ്ഞ വർഷം തീർത്ഥാടന സമയത്താണു സംഭവം.., ഞങ്ങളുടെ ശാഖയിൽ നിന്നും യൂണിറ്റടിസ്ഥാനത്തിൽ ഒന്നു കഴിഞ്ഞാൽ മറ്റൊന്ന് എന്ന ക്രമത്തിൽ ഓരോ സംഘങ്ങൾ  ശിവഗിരിയിൽ പോയി വരികയാണ്....യോഗം ഡയറക്റ്റർബോർഡ് അംഗമായതു കൊണ്ട്  അഛൻ എല്ലാ സംഘങ്ങളുടെയും കൂടെ പോയി കൂടുതൽ അനുഗ്രഹം വാങ്ങിവരുന്നു..വീട്ടിൽ വെറും അംഗം ആയതു കൊണ്ട്  എല്ലാ സംഘങ്ങളുടെയൂം കൂടെ പോയിട്ടു  വരുമ്പോൾ കൂടുതൽ ചീത്ത കേൾക്കുന്നു.
     
            അങ്ങിനെ ഞങ്ങളുടെ യൂണിറ്റിന്റെ ഊഴമായി....യൂണിറ്റിന്റെ പേര്  “കുമാരനാശാൻ സ്മാരകം“ എസ് എൻ ഡി പിയെയും, എൻ എസ് എസിനേയും  ഏച്ചു കെട്ടി വച്ചതിന്റെ മുഴപ്പ് അവിടവിടെ ഉണ്ടെങ്കിലും..ചില നായന്മാരും കൂടെയുണ്ട്....അവരെ - ബന്ധൂക്കാരെ സ്വീകരിച്ചിരുത്തുന്നതു പോലെ ഉള്ള സൌകര്യങ്ങൾ മുഴുവൻ കൊടുത്ത്  പരാധീനത അറിയിക്കാതെ ബസിന്റെ മുൻപിൽ തന്നെ ഇരുത്തി.( ഒരു ജാതി..മതം ദൈവം എന്നൊക്കെ പറഞ്ഞിട്ടങ്ങു  സമാധിയായാൽ മതിയല്ലൊ പ്രാവർത്തികമാക്കാൻ പെടുന്ന പാട് വല്ലതും അറിയുന്നുണ്ടോ ആവോ? ഒരുപാടാലോചിച്ചാൽ തീർത്ഥയാത്രയ്ക്കുള്ള ബസ് നേരെ ഊട്ടിയിലേക്കു വിടാൻ തോന്നും)
 
            ബസിനെ തലങ്ങും വിലങ്ങും മഞ്ഞതോരണങ്ങൾ കൊണ്ട് ബന്ധിച്ചിരിക്കുന്നു..അതും പോരാഞ്ഞ് പൂച്ചയുടെ ചെവി പോലെ മുൻപിൽ തന്നെ രണ്ടു വശത്തും മഞ്ഞ കൊടി..അതിന്റെ താഴെ വലിയ ഒരു ബാനർ...അതിൽ  നടേശൻ  ആർത്തി പിടിച്ച ചിരിയോടെ തൊഴുതു നിൽക്കുന്നു..
ഗാന്ധിക്കുടുംബത്തിന്റെ  പാരമ്പര്യാധികാരപ്രവണത ഞങ്ങളും കാണിക്കും  നിങ്ങളെന്തോ ചെയ്യും എന്നു വെല്ലുവിളിക്കുന്ന പോലെ വീട്ടുകാരത്തിയും പുത്രനും  ഇരുവശങ്ങളിലും ഉണ്ട്. പറഞ്ഞു വന്നാൽ ഒരു ബസിനെ  എന്തൊക്കെ ചെയ്യാൻ പറ്റും എന്ന വിഷയത്തിൽ ഒരു പ്രമ്പന്ധം അവതരിപ്പികാനുള്ള വകയുണ്ടായിരുന്നു... പക്ഷെ എന്റെ നോട്ടത്തിൽ ഒരു കുറവ് കണ്ടു...ഒരു ചെറിയ കുറവായിരുന്നു....ശ്രീനാരായണ ഗുരുവിനെ അവിടെങ്ങും കാണാനില്ല...ബസിൽ കയറും മുൻപ് അഛനോട് സ്വകാര്യമായി ചോദിച്ചു...”ഗുരുവില്ലേ..?കഷണ്ടിയൊക്കെയുള്ള.,ഷർട്ടിടാതെ പുതച്ചിരിക്കണ കാർന്നോര്..”  (പക്ഷെ അതു ഞാൻ കൂട്ടി ചേർത്തില്ല).... ഗുരുവിനേയോ.? കണ്ടില്ലേ
ആ ബാനറിന്റെ നാലു വശത്തും ഉണ്ടല്ലോ...ഞാൻ ഒന്നു കൂടി പോയി നോക്കി....കുറച്ചു സമയത്തെ എന്റെ ചുഴിഞ്ഞു നോട്ടത്തിനൊടുവിലാണ് കണ്ടത്.......ബാനറിനു ഭംഗികൂട്ടാൻ എന്ന പോലെ ഗുരുവിനെ ഏതാണ്ടൊരു ചെറുനാ‍രങ്ങാവലുപ്പത്തിൽ  നീലനിറത്തിൽ നാലുവശത്തും നിരനിരയാ‍യി പ്രിന്റ് ചെയ്തു വച്ചിരിക്കുന്നു...ഞാൻ പിന്നെയും അഛന്റ്റെയടുക്കൽ ചെന്നു  പറഞ്ഞു.” നല്ല രസം കാണാൻ”........

             നേരെ ബസിൽ  കയറി...കുടം വച്ചു തലയ്ക്കൊരടി കിട്ടിയ പോലെ.....സഹിക്കാൻപറ്റാത്ത മഞ്ഞയുടെ പ്രളയം...എന്തൊരു  മഞ്ഞ! ! ! !.....ഇരുട്ടിൽ നിന്നു കൊണ്ട്  ശക്തിയേറിയ വെളിച്ചത്തിലേയ്ക്ക് കണ്ണുകളെ പതുക്കെ പതുക്കെ പരിചയിപ്പിച്ച് കൊണ്ടു വരുന്ന പോലെ ഞാൻ സമരസപ്പെട്ടു....എന്റെ വസ്ത്രവും അതേ മഞ്ഞ തന്നെ...എന്നാലും.........നിറമൊക്കെ തിരഞ്ഞെടുക്കുന്നതിനൊരു മര്യാദയില്ലേ...എന്തിത്...?   

          ബസിൽ ദൈവദശകത്തിന്റെയും ഗുരുദേവക്റുതികളുടേയും ആലാപനങ്ങൾ തുടക്കത്തിൽ കുറച്ചു നേരം ഉണ്ടായിരുന്നു....ഏതാണ്ട് എറണാകുളം ജില്ല വിടുന്ന വരെ.... പിന്നീടങ്ങോട്ട്..വെള്ളാപ്പിള്ളിയ്ക്കു ജയ് വിളിയായിരുന്നു....ഒന്നു രണ്ടു മുദ്രാവാക്യങ്ങൾ ഞാനോർക്കുന്നു... ഗുരുദേവന്റെ മാനസ പുത്രാ...(ഏതു വകയിലാണാവോ) വെള്ളാപ്പിള്ളി നേതാവേ..ഗോകുലമൊരു കുലയേയല്ല.(അതു ഗോപാലനിട്ടു വച്ചതാണ്) ധീരതയോടെ നയിച്ചോളു...  പിന്നെയും എന്തൊക്കെയോ വീരവാദങ്ങളും വെല്ലുവിളികളും നിറഞ്ഞ ജയ് വിളികൾക്കിടയിൽ നിന്നും എന്റെ മൊബൈലിലെ സിനിമാഗാനങ്ങളും ഇയർ ഫോണുമാ‍ണ് എന്നെ...രക്ഷപ്പെടുത്തിയത്....  ഓ..ഞാനെന്റെ മൊബൈലിനെ അന്നുമുതൽ പ്രണയിച്ചു  തുടങ്ങി....

    
            വെളുപ്പിന് 4.30 നു തുടങ്ങിയ യാത്ര ഏകദേശം 11 മണിയോടെ ശിവഗിരിയിൽ അവസാനിച്ചു
ഏതു വഴിക്കു പോയാലും വൈകിട്ട് 3 മണിയോടെ  ബസിൽ ഉണ്ടാവണം എന്ന നിമ്പന്ധനയിൽ  എല്ലാവരും പലവഴിക്കു ഒറ്റയ്ക്കും കൂട്ടമായുമൊക്കെ  പിരിഞ്ഞു...ഞാനും അഛനും അമ്മയും കുട്ടികളും മാത്രമായി....അവിടം ആദ്യമായി കാണുന്ന ആൾ ആ കൂട്ടത്തിൽ ഞാൻ തന്നെ..കുട്ടികൾ അഛന്റേയും അമ്മയുടെയും കൂടെ നേരത്തെ പോയിട്ടുണ്ട്....ഏതെങ്കിലും തീർഥയാത്രയ്ക്കു തയ്യാറെടുക്കുമ്പോഴേയ്ക്കും  മനസ്സിലെ  പുള്ളികാരൻ മണത്തറിയും...എന്നിട്ടു ഒറ്റയ്ക്കിരിക്കുമ്പോൾ വന്നു ബ്രെയിൻ വാഷ് ചെയ്യാൻ തുടങ്ങും....വേറെ ആരുമല്ല മനസ്സിൽ നിന്നു കുടഞ്ഞു കളയാൻ പറ്റാത്ത കമ്മ്യുണിസം....എല്ലാം പറഞ്ഞ് അവസാനം ഒരു ചോദ്യമുണ്ട്....നീ എന്നെ വഞ്ചിക്കാൻ തയ്യാറെടുക്കുമോ..? ഇപ്രാവശ്യം..അത്തരം അടവുകൾ പ്രയോഗിക്കാൻ ഞാൻ അവനു അവസരം കൊടുത്തില്ല...വരാന്തയിലെ ചുമരിലിരിക്കുന്ന മാർക്സിന്റെയും..,ഏംഗത്സിന്റേയും..., ലെനിന്റെയും..,ഇ എം എസിന്റേയും...നായനാരുടേയും മുഖത്തേയ്ക്കു പോലും നോക്കിയില്ല.
         
          അങ്ങിനെ ഞങ്ങൾ പടികളൊക്കെ കയറി മണ്ഡപത്തിനടുത്തു ചെന്നു...അതിനപ്പുറമായി ഒരു ഭജനാലയമുണ്ട്.... അവിടെ നിന്നുള്ള ഭജന പുറത്തു കുറച്ചകലെ നിന്നാലും വ്യക്തമായി കേൾക്കാമായിരുന്നു.... എന്തായാലും സമയമുണ്ട്...അവിടെ പോയിരിക്കാം എന്നുറച്ച് അങ്ങോട്ടു ചെന്നു...ചെറിയൊരു ഹാൾ ....മുക്കാൽഭാഗം നിറഞ്ഞിരിക്കുന്ന ആളുകളുടെ ഏറ്റവും മുന്നിലായി  അഞ്ചാറു വിദേശികൾ ഇരിപ്പുണ്ട്..പുരുഷന്മാരാണ്... അവരും ഭജനൊടൊപ്പം ചുണ്ടനക്കുന്നു...താളം പിടിക്കുന്നു.....നേരെ എതിർ വശത്തെ ചെറിയ  ജനാലയുടെ അടുത്തായി  ചിത്രപ്പണികൾ ചെയ്ത മേശമേൽ വിഗ്രഹാരാധന പാടില്ല എന്നു പറഞ്ഞയാളുടെ സമാന്യം നല്ല ഒരു വിഗ്രഹവും., കത്തിച്ചു വച്ച നിലവിലക്കും., ചന്ദനത്തിരിയും പുഷ്പ്പങ്ങളും... എന്തായാലും ഞാനും ഭക്തി മാർഗം സ്വീകരിച്ച് എല്ലവരോടും കൂടെ ഇരുന്നു...

          അര മണികൂർ കഴിഞ്ഞു കാണും  എതിർ വശത്തെ ചെറിയ ജനാലയിൽ കൂടി അത്ര ചെറുതല്ലാത്ത ഒരു പാമ്പ്  ഇഴഞ്ഞു കയറുന്നു...! അത്രയും ആളുകളുടെ മുന്നിലൂടെ അതങ്ങിനെ ഇഴഞ്ഞു കയറി പൂർണ്ണമായും അകത്തായി.....ശിവഗിരിയല്ലേ....ഗുരുവിന്റെ കാര്യാലയമല്ലേ ..ചിലപ്പൊ വല്ല ദിവ്യ നാഗവുമായിരിക്കും  എന്നൊക്കെയുള്ള വിചാരത്തിലും വിശാസത്തിലും ആരും അനങ്ങിയില്ല...പക്ഷെ സമയം ചെല്ല്ലും തോറും നാഗം ദിവ്യത്ത്വമൊന്നും കാണിക്കുന്നില്ല എന്നതു പോയിട്ട് ചില കുരുത്തക്കേടുകൾ പ്രവർത്തിക്കാനും തുടങ്ങി.....അതോടുകൂടി  ഭജനയും ഭക്തിയുമൊക്കെ സ്വന്തം ജീവനു തന്നെ ശല്യമായി....പാമ്പ് കൂട്ടത്തിലേയ്ക്ക് ഇഴഞ്ഞു വന്നേക്കും എന്നു തോന്നിയപ്പോൾ എല്ലാവരും എഴുന്നേറ്റ് മൂലകളിലേയ്ക്കും വാതിക്കലേയ്ക്കുമൊക്കെ  പേടിച്ച് മാറിനിന്നു....ആ സമയത്ത് എന്തു കാര്യത്തിനെന്നറിഞ്ഞുകൂട..മുന്നിലിരുന്നിരുന്ന വിദേശികളിൽ ഒരാ‍ൾ.., ആ മേശയുടെ മുകളിൽ കയറി നിന്നു വിറയ്ക്കുന്നു..അയാളൊരു മഞ്ഞ മുണ്ടുടുത്തിട്ടുണ്ടായിരുന്നു ( എന്നു പറയാൻ പറ്റില്ല..., മുണ്ടും അയാളും തമ്മിലൊരു യുദ്ധമായിരുന്നു)
പാമ്പാണെങ്കിൽ  ആ മേശയുടെ പരിസരം വിട്ടു പോരാനുള്ള ഭാവവുമില്ല....കുറച്ചു നാളത്തെ വാസം കൊണ്ടോ എന്തോ അയാൾക്കു മുറി മലയാളമൊക്കെ  അറിയാമെന്നു എനിക്കു മനസിലായി....പാമ്പിനെ നോക്കി  കൈ വീശി    വാ...വാ......എന്നു പറയുന്നുണ്ടായിരുന്നു....നേരെ എതിരാണെങ്കിലെന്താ....അയാളെ കുറ്റം പറയാൻ പറ്റില്ല.....പാമ്പ് പോകുന്നില്ലെന്നും ആരും അടുക്കുന്നില്ലെന്നും മനസ്സിലായപ്പോൾ...അയാൾ കൂടിനിന്നവരെ നോക്കി..,പാമ്പിനെ ചൂണ്ടി അലറി ആജ്ഞാപിച്ചു.....”  ആ  സ്നേയ്ക്കിനെ റ്റല്ലി മരിയ്ക്കൂ......”------- ആ സ്നേയ്ക്കിനെ തല്ലി കൊല്ലു -----  എന്നാണു പാവം ഉദ്ദേശിച്ചത്......

                 എന്തായാലും അപ്പോൾ അവിടെ വന്ന കുറച്ചു ചെറുപ്പകാരുടെ മനസ്സാനിധ്യം മൂലം പാമ്പിനെ കൊല്ലാതെ തന്നെ മാറ്റി അയാളെ രക്ഷിച്ചു....ഈ സംഭവങ്ങളൊക്കെ കഴിഞ്ഞപ്പോൾ എനിക്കു മറ്റൊന്ന് തിരഞ്ഞു നടക്കേണ്ടി വന്നു...താൽകാലികമായി എനിക്കുണ്ടായ “ഭക്തി“ പോയ വഴി.....

              എന്റെ ആദ്യ ശിവഗിരി തീർത്ഥാടനം...അതിങ്ങിനെയൊക്കെയാണു അവസാനിച്ചത്.... ശിവഗിരി കാണാത്ത ചോത്തിപെണ്ണ്..,എന്ന പേരു ദോഷം മാറികിട്ടി....ധാരാളം.....അത്രയും മതി..ഇനിയങ്ങോട്ടും....

              ചെറിയൊരു കാര്യം കൂടി..ആദ്യം പറഞ്ഞ ബന്ധൂക്കാരുണ്ടല്ലോ....അവരിപ്പൊ  ഡൈവോഴ്സ് കഴിഞ്ഞു  നേരെ കാണുന്ന ബന്ധൂക്കാരെ പോലെയാണ്..... ചുണ്ടത്തൊക്കെ ഒരു പുഛം..പിന്നെ വിമ്മിഷ്ടം...(രണ്ടു കൂട്ടർക്കും..ആരും മോശമല്ല)  
പിന്നെ ആകെ ഒരാശ്വാസം  ഏച്ചുകെട്ടിയതിനെ അഴിച്ചെടുത്തു കൊണ്ടുപോയി എന്നുള്ളതാണ്...
ഈശ്വരാ നന്ദി..... കാണാനൊന്നും മുഴച്ചു നിൽ‌പ്പില്ല..........